മധ്യപ്രദേശ്: വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ ശനിയാഴ്ച്ചയാണ് സംഭവം. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ടാങ്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഖണ്ഡ്വ ജില്ലയിലെ പാണ്ഡാന സ്വദേശിനി രജനി മസാരയാണ് കൊല്ലപ്പെട്ടത്. ഖണ്ഡ്വ മുൻസിപ്പൽ കോർപ്പറേഷനിലെ അസിസ്റ്റന്റ് ക്ലാസ് 3 ക്ലാർക്കായി ജോലി ചെയ്തുവരികയായിരുന്നു രജനി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

വാടക വീട്ടിൽ തനിച്ചായിരുന്നു യുവതി താമസിച്ചിരുന്നത്. വിവാഹ നിശ്ചയത്തിന് മൂന്ന് നാൾ ബാക്കി നിൽക്കേയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയ നൈരാശ്യമാകാം കൊലപാതകത്തിന് കാരണം എന്നാണ് കരുതുന്നത്.വെള്ളിയാഴ്ച്ച രജനിയെ അമ്മ മൊബൈലിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അടുത്ത ദിവസം രാവിലെ മകളെ അന്വേഷിച്ച് അമ്മ വീട്ടിലെത്തി. ഏറെ തവണ വാതിൽ മുട്ടിയെങ്കിലും തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നി പുറകുവശത്തു കൂടി വീടിനുള്ളിൽ കയറുകയായിരുന്നു.വീട്ടിനകത്ത് രക്തക്കറ കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. വീട് മുഴുവൻ പരിശോധിച്ചെങ്കിലും രജനിയെ കണ്ടെത്താനായില്ല. ഇതിനിടയിലാണ് വാട്ടർ ടാങ്കിനുള്ളിൽ നിന്നും മൃതദേഹം ലഭിച്ചത്.

മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. പ്രഥമദൃഷ്ട്യാ സംഭവം കൊലപാതകമാണെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും രജനി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇയാൾ നിരന്തരം രജനിയുടെ വീട്ടിൽ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *