കോഴിക്കോട് : ജാനകിക്കാട് പുഴയിൽ മുങ്ങിമരിച്ച റെജിലാലിന്റെ മരണ വാർത്ത ഇനിയും വീട്ടുകാരെ അറിയിച്ചിട്ടില്ല. മകൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും തിരികെ വരുമെന്നുമാണ് വീട്ടിലുള്ളവരുടെ പ്രതീക്ഷ. ഇതുകൊണ്ട് തന്നെ മരണവാർത്ത അറിയാതിരിക്കാൻ ഇന്ന് വീട്ടിൽ പത്രം ഇട്ടിട്ടില്ല. വീട്ടുകാരെ അറിയിക്കാതിരിക്കാനായി നാട്ടുകാർ ആരും തന്നെ സ്ഥലത്ത് കൂട്ടം കൂടുകയോ ഒന്നും ചെയ്യുന്നുമില്ല. വിവരമറിഞ്ഞെത്തുന്നവരെ നാട്ടുകാർ തന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്ന സാഹചര്യമാണ് നാട്ടിലുള്ളത്.

റെജിലാലിന്റെ അച്ഛനും സഹോദരനും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഭാര്യയുടെ അച്ഛനും മാത്രമാണ് റെജിലാൽ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നറിയാവുന്നത്. ഗൾഫിലുള്ള റെജിലാലിന്റെ സഹോദരൻ എത്താനായാണ് കാത്തിരിപ്പ്. മൃതശരീരം ഇപ്പോൾ പോസ്റ്റുമോർട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകിട്ട് എട്ട് മണിയോടെ റദുലാൽ വീട്ടിൽ എത്തിയ ശേഷം രാത്രി തന്നെ സംസ്‌ക്കാരം നടത്തും. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ യുവാവിന്റെ മരണ വാർത്ത വീട്ടുകാരെ എങ്ങനെ അറിയിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും.

അതേസമയം ഭാര്യ കനിക ആശുപത്രിയിൽ ചികിത്സയിലാണ്.കനികയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വീട്ടുകാരെ പോലെത്തന്നെ കനിക്കും റജിലാലിന്റെ മരണവാർത്ത അറിയില്ല. ചവറംമൂഴി പുഴത്തീരത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾക്കിടയിലാണ് അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് ദുരന്തം കടന്നുവന്നത്. കാലുതെന്നി ഒഴുക്കിൽപ്പെട്ട് താഴ്ചയുള്ള ഭാഗത്തേക്ക് കനികയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് രജിലാലും നൊടിയിടയിൽ ഒഴുകി പോവുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ പ്രദേശത്ത് റോഡുപണിക്കായെത്തിയ ലോറിയിലെ ജീവനക്കാരാണ് ആദ്യം പുഴയിലേക്ക് ചാടി കനികയെ പുറത്തെടുത്തത്.

കനികയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജിലാലിനെ കണ്ടെത്തി പുറത്തെത്തിക്കാനായത്. റജിലാലിനെ പന്തിരിക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇക്കോ ടൂറിസം മേഖലയാണ് ജാനകിപ്പുഴയും പരിസരങ്ങളും. ഇവിടെ പുഴയിൽ പൊടുന്നെയുണ്ടാകുന്ന ജലപ്രവാഹം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *