ഓഫ് റോഡ് റേസിങ്: നടൻ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എംവിഡി

കൊച്ചി: വാഗമണ്‍ ഓഫ് റോഡ് റേസിങ് കേസില്‍ നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് (എംവിഡി). ആദ്യ നോട്ടിസ് കിട്ടിയിട്ടും ഹാജരാകാത്തതിനാല്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് എംവിഡി ജോജു ജോര്‍ജിന് മുന്നറിയിപ്പ് നല്‍കി. അടുത്ത ദിവസം തന്നെ ജോജു ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന.

ഇടുക്കിയില്‍ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തത്. മേയ് 10ന് ഇടുക്കി ആര്‍ടിഒ നടന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് നോട്ടിസും അയച്ചിരുന്നു. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍ടിഒ ഓഫിസില്‍ എത്തുമെന്ന് ജോജു അറിയിച്ചെങ്കിലും എത്തിയില്ല. കൂടുതല്‍ സമയം ജോജു ആവശ്യപ്പെട്ടിട്ടുണ്ട്.

6 മാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജുവിനെതിരെയുള്ളത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കലക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ജോജുവിനെതിരെ പരാതി നല്‍കിയത്. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ ജോജുവും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ക്കു പിന്നാലെയാണ് കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡന്റ് നല്‍കിയ കേസ്.

Leave a Reply

Your email address will not be published. Required fields are marked *