പെരുമ്പവൂര്‍: അമീര്‍ ഉള്‍ ഇസ്ലാം തനിച്ചാണോ ജിഷയെ കൊലപ്പെടുത്തിയതെന്നതില്‍ സംശയമുണ്ടെന്ന് കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി. കൊലപാതകത്തില്‍ അമീറിന്റെ പങ്ക് കോടതിയില്‍ തെളിഞ്ഞതാണെങ്കിലും കൃത്യം നടക്കുമ്പോള്‍ അമീറിനെ സഹായിക്കാന്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് വൃക്തമല്ല.

തനിച്ച് ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ അമീറിന് കഴിയുമോ എന്ന പലരുടെയും ചോദ്യമാണ് തന്നെയും ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്നും സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ തപാല്‍ മുഖേന ഹൈക്കോടതിയില്‍ എത്തിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും അപേക്ഷ നല്‍കുമെന്നും രാജേശ്വരി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അമീര്‍ ഉള്‍ ഇസ്ലാം മാത്രമാണു പ്രതിയെന്ന ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.

കേസില്‍ മറ്റാര്‍ക്കും പങ്കുള്ളതായി സംശയിമില്ലെന്നു രാജേശ്വരിയും മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ പുതിയ സംശയവും തുടര്‍ന്നുള്ള നടപടികളും കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കും.

Leave a Reply

Your email address will not be published. Required fields are marked *