ചാലക്കുടി : റോഡിലെ വെള്ളക്കെട്ട് കാരണം റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്ക്കു നീങ്ങിയ രണ്ടു സ്ത്രീകള്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു. ഒരാൾ മരിച്ചു. മറ്റൊരാൾ ചികിത്സയിലാണ്. വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം. വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40), തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) എന്നിവരാണ് വെള്ളക്കെട്ടില്‍ വീണത്. ഗുരുതരമായി പരുക്കേറ്റ ദേവീകൃഷ്ണയാണ് മരിച്ചത്.

ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും ഡാമുകള്‍ തുറന്നതും കാരണമാണ് റോഡുകളിലും മറ്റും വെള്ളം കയറിയത്. ഇതുകാരണം ജോലിക്കായി ട്രാക്കിലൂടെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ട്രെയിന്‍ എത്തി. താഴെ വെള്ളക്കെട്ടിലുണ്ടായിരുന്ന കമ്പിയോ മരക്കുറ്റിയോ കാലില്‍ തുളച്ചു കയറിയതാണ് ദേവികൃഷ്ണയ്ക്കു കൂടുതല്‍ പരുക്കേല്‍ക്കാന്‍ കാരണം. ദേവീകൃഷ്ണ ചെളിയിൽ താണുപോയെന്ന് നഗരസഭാ കൗണ്‍സിലര്‍ ഷിബു വാലപ്പന്‍ പറഞ്ഞു.

മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പായലും മറ്റും നീക്കി വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൗണ്‍സിലര്‍ ഷിബു വാലപ്പന്‍ ഉള്‍പെടെയുള്ളവര്‍ ഈ ഭാഗത്തുണ്ടായിരുന്നു.ദേവീകൃഷ്ണയുടെ മൃതദേഹം സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ. ദ്രുവനന്ദയാണ് മകൾ. (എസ്എച്ച്സിഎൽപി സ്കൂൾ, ഒന്നാം ക്ലാസ് വിദ്യാർഥിനി)

Leave a Reply

Your email address will not be published. Required fields are marked *