ഇടുക്കിയിലെ ഉരുള്‍പൊട്ടല്‍; മൂന്നു മൃതദേഹം കണ്ടെത്തി; രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇടുക്കി: തൊടുപുഴ കുടയത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചു. കാണാതായവരില്‍ രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ്(4) എന്നിവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽനിന്നു കണ്ടെത്തി.

ജെസിബി അടക്കമുള്ള സംവിധാനങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. വീണ്ടും ഉരുള്‍പൊട്ടാനുള്ള മുന്നറിയിപ്പ് നല്‍കിയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാമത് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സോമന്‍, ഭാര്യ ഷീജ, മകള്‍ ഷൈബ, ഇവരുടെ മകന്‍ ദേവനന്ദ്, സോമന്റെ മാതാവ് തങ്കമ്മ എന്നിവരാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കാണാതായവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജാഗ്രത തുടരണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *