യുപിയില്‍ കൂട്ടബലാത്സംഗം: പെണ്‍കുട്ടി വീട്ടിലെത്തിയത് രണ്ടുകിലോമീറ്ററോളം നഗ്നയായി നടന്ന്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. രണ്ടാഴ്ച മുമ്പാണ് 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായത്. ബലാത്സംഗത്തിന് ശേഷം നഗ്നയായ നിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. പെണ്‍കുട്ടി നഗ്നയായി റോഡിലൂടെ നടക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അതേസമയം, സെപ്റ്റംബര്‍ ഏഴാം തീയതി നടന്ന സംഭവത്തില്‍ കേസെടുത്തിരുന്നതായും 15-ാം തീയതി ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സമീപഗ്രാമത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ അഞ്ചുപേരാണ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പോലീസ് നല്‍കുന്നവിവരം. നിലവിളി കേട്ട് ഒരു പ്രദേശവാസി എത്തിയതോടെ പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളടക്കം കൈക്കലാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടി നഗ്നയായി റോഡിലൂടെ നടന്ന് വീട്ടിലെത്തിയത്. മൊറാദാബാദ്-ഠാക്കൂര്‍ദ്വാര റോഡിലൂടെ രണ്ട് കിലോമീറ്ററോളം ദൂരമാണ് പെണ്‍കുട്ടി നഗ്നയായി നടന്നത്. ചോരയൊലിച്ച് നഗ്നയായി നടക്കുന്നത് കണ്ടിട്ടും ആരും പെണ്‍കുട്ടിയെ സഹായിക്കാനെത്തിയില്ല. പലരും വാഹനം നിര്‍ത്തി പെണ്‍കുട്ടിയെ നോക്കുകയും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. അതിനിടെ, ചോരയൊലിച്ച നിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയതെന്നും തുടര്‍ന്നാണ് അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുടെ ബന്ധു പ്രതികരിച്ചു. ഉടന്‍തന്നെ തങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും ബന്ധു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *