തൃശൂര്‍: പൊലീസിനെകൊണ്ട് ദാസ്യപണി നടത്തിയാല്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

പൊലീസിനെ നിയമിക്കുന്നത് പി എസ് സിയാണ്. ഇത് നല്ല ബോധ്യം വേണം. ഈ ബോധ്യമുണ്ടായതിനാലാണ് ദാസ്യപണിയുടെ വിവരം ഇപ്പോള്‍ പുറത്ത് വന്നത്. പിഎസ്‌സി നിയമിക്കുന്ന പൊലീസിന് ദാസ്യപണി ചെയ്യേണ്ട കാര്യമില്ല. സംസ്ഥാനത്തെ പൊലീസ് കേരള സംസ്‌കാരത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഇതര സംസ്ഥാനങ്ങളില്‍ പൊലിസിനെക്കൊണ്ട് ദാസ്യപണി ചെയ്യിക്കുന്നുണ്ട്.

കേരളത്തില്‍ അപൂര്‍വം ഓഫീസര്‍മാരെക്കുറിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കാരണവശാലും ഇത് അനുവദിക്കില്ല പഴയ കാലത്ത് ഓര്‍ഡര്‍ലി സമ്ബ്രദായമുണ്ടായിരുന്നു.അത് നിരോധിച്ചു.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നിയമിച്ച പൊലിസുകാരെ മുന്‍കാലങ്ങളില്‍ ഇത്തരം പണികളെടുപ്പിച്ചിരുന്നു.

1980 മുതല്‍ പിഎസ്‌സി വഴിയാണ് പൊലീസ് നിയമനം. ഒരു തരത്തിലുള്ള വീട്ടുവേലയും ഇവര്‍ ഓഫീസര്‍മാര്‍ക്കുവേണ്ടി ചെയ്യേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐ പി എസുകാര്‍ കേരളത്തിന്റെ സംസ്‌കാരത്തിന് അനുസരിച്ച് മാറണമെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം ഒല്ലൂര്‍ ഏരിയാ കമ്മിറ്റിയുടെ മണലിക്കൊരു തണല്‍ പുഴ സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്ന കോടിയേരി.

Leave a Reply

Your email address will not be published. Required fields are marked *