അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു, കാട്ടിലൂടെ നടന്നത് മൂന്നര കിലോമീറ്റര്‍

പാലക്കാട്: അട്ടപ്പാടിയിൽ പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ ചുമന്ന്. റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താനായില്ല.

ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നാണ് സുമതി എന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. കടുകമണ്ണ ഊരിലാണ് സംഭവമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ തന്നെ യുവതി പ്രസവിച്ചു. ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിച്ചാണ് കടുകമണ്ണ ഊരിലെ നിവാസികൾ പുറം ലോകത്തേക്ക് എത്തുന്നത്. രാത്രി ആനയിറങ്ങുന്ന സ്ഥലമാണ് ഇത്.

പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടു. എന്നാൽ റോഡ് മോശമായതിനാലും ആനയിറങ്ങുന്നതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. ഇതോടെ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്ന് എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *