കോഴിക്കോട് കൈക്കുഞ്ഞുമായി യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ സ്വന്തം കുടുംബത്തിനെതിരെ ഭർത്താവിന്റെ വെളിപ്പെടുത്തൽ, പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം

കോഴിക്കോട് : കൈക്കുഞ്ഞുമായി ഭാര്യ ആത്മഹത്യചെയ്ത സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ പരാതിയുമായി യുവാവ്. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടിയിൽ കൈക്കുഞ്ഞുമായി പ്രബിത ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തിക വിഷയത്തിന്റെ പേരിൽ തന്റെ സഹോദരങ്ങളും അവരുടെ ഭർത്താക്കൻമാരും പ്രബിതയെ നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് ഭർത്താവ് സുരേഷ് ബാബു പൊലീസിൽ പരാതിപ്പെട്ടത്.

തന്റെ മാതാവിന്റെ മരണശേഷമാണ് സഹോദരങ്ങളും അവരുടെ ഭർത്താക്കൻമാരും ഉൾപ്പടെ അഞ്ച് പേർ മാനസികമായി പ്രബിതയെ വിഷമിപ്പിച്ചിരുന്നത്. അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പെൻഷൻ തുകയെ ചൊല്ലിയായിരുന്നു വഴക്ക്. ഈ തുക പ്രബിത എടുത്തെന്നായിരുന്നു ആരോപണം. പ്രബിത ആത്മഹത്യ ചെയ്ത ദിവസവും ഇതേ ചൊല്ലി വഴക്കുണ്ടായിരുന്നു. പതിവായി കുറ്റപ്പെടുത്തുന്നതിൽ പ്രയാസപ്പെട്ടാണ് കൈക്കുഞ്ഞിനെയും കൊണ്ട് ഭാര്യ ആത്മഹത്യ ചെയ്തത്. അതേസമയം പണം നൽകിയില്ലെങ്കിൽ മാതാവിനെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പ്രബിതയുടെ മൂത്ത മകൾ വെളിപ്പെടുത്തി.

പ്രബിതയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സുരേഷ് ബാബു കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പന്ത്രണ്ട് ദിവസം മുൻപ് പരാതി നൽകിയിട്ടും കേസ് അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലെന്നാണ് ആരോപണം. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ അവധിയിലാണെന്നാണ് സ്‌റ്റേഷനിൽ നിന്നും അറിയിച്ചത്. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *