ഗർഭസ്ഥ ശിശു മരിച്ചു; ആശുപത്രിയിൽ സംഘർഷം, ഉപകരണങ്ങൾ അടിച്ചു തകർത്തു: ഡോക്ടറടക്കം മൂന്ന് പേർക്ക് പരിക്ക്

കൊച്ചി: മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ ഡോക്ടർക്കും സിഇഒയ്ക്കും മർദനം. ഗർഭസ്ഥശിശു മരിച്ചതിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ചാണ് മർദനം. ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം നടന്നത്. ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർത്തു. ഡോക്ടർമാരടക്കം മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളും ആശുപത്രി അധികൃതരുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഘർഷത്തിൽ 15 പേര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

ഇന്നലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗർഭസ്ഥ ശിശു മരിച്ചതായി സ്കാനിങിൽ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നും ആശുപത്രി അധികൃതർ പറയുന്നു.

എന്നാൽ സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസം ഗര്‍ഭിണി അഡ്മിറ്റായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *