പഴശ്ശിരാജയില്‍ അഭിനയിക്കാനെത്തിയ കനിഹയെ സംവിധായകന്‍ ഹരിഹരന്‍ മടക്കിയയച്ചു. ഇക്കാര്യം കനിഹ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കനിഹ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

കനിഹയുടെ വാക്കുകളിലേയ്ക്ക്

മലയാള സിനിമയില്‍ നായികയാകാന്‍ വിളിക്കുന്നു. കോടമ്ബക്കത്ത് ഓഫീസില്‍ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഹരിഹരന്‍ സാര്‍ ഉണ്ട്. എന്നെ കണ്ടു, എന്നാല്‍ ഒന്നും പറഞ്ഞില്ല. സത്യത്തില്‍ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരന്‍ സാര്‍ ആരെന്ന് പോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞാണ് സാറിനെ കാണാന്‍ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓള്‍ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്‌ക്കോളാന്‍ പറഞ്ഞു.

സത്യം പറഞ്ഞാല്‍ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപോലെ. എനിക്ക് ആണെങ്കില്‍ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറു ശതമാനം നല്‍കിയ ശേഷം എന്നെ തള്ളുകയാണെങ്കില്‍ വിഷമമില്ല. വീട്ടില്‍ ചെന്ന ശേഷം ഞാന്‍ വീണ്ടും സാറിനെ വിളിച്ചു. സാര്‍ എന്ത് കഥാപാത്രമാണ് നിങ്ങള്‍ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെ കുറിച്ചും പറയുന്നത്. തമിഴില്‍ ആ സമയത്ത് അജിത്തിനൊപ്പം വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തില്‍ രാഞ്ജിയുടെ വേഷം അണിഞ്ഞാണ് അഭിനയിച്ചത്. ആ വീഡിയോ സാറിന് മെയില്‍ ചെയ്തു. ദയവ് ചെയ്ത് ഇതൊന്നു കാണുമോ എന്ന് ചോദിച്ചു. അത് കണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറ്റി.

മൂന്നു ദിവസത്തിന് ശേഷം ഓഫീസില്‍ വന്ന് കോസ്റ്റിയൂമില്‍ കണ്ടു നോക്കാം എന്ന് പറഞ്ഞു. അങ്ങനെ അവിടെവെച്ച് കോസ്റ്റിയൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞു നോക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു ചെറിയ സ്‌ക്രീന്‍ ടെസ്റ്റ് ആയിരുന്നു. അതില്‍ അദ്ദേഹം സംതൃപ്തനായതോടെ അവിടെ വെച്ച് തന്നെ പഴശിരാജയുടെ കരാറില്‍ ഒപ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *