വധശ്രമക്കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

ന്യൂഡൽഹി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവ്. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ് ഫൈസലിനെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. 10 വർഷത്തെ തടവിന് ശിക്ഷിച്ച ഫൈസൽ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതായാണ് ഉത്തരവിലുള്ളത്.

2009ലെ തെരഞ്ഞെടുപ്പിനിടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു എന്ന കേസിലാണ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചത്. 32 പേരാണ് കേസിലെ പ്രതികൾ. ഇതിലെ ആദ്യ നാല് പേർക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എൻസിപി നേതാവായ ഫൈസൽ. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ.

തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി വച്ചിരിക്കുകയാണ്. അപ്പീലിൽ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും. വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങൾ കവരത്തി സെഷൻസ് കോടതി മുഖവിലയ്ക്കെടുത്തില്ലെന്നുമാണ് പ്രതികളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *