മലയാളി നഴ്‌സ് അഞ്ജുവിന്റെ കൊലപാതകം; ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്

ബ്രിട്ടനിലെ കെറ്ററിങ്ങില്‍ മലയാളി നഴ്സായ അഞ്ജുവും രണ്ട് മക്കളും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം കേരളത്തിലേക്ക്. തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ട്.

ബ്രിട്ടീഷ് പൊലീസ് സംഘം വൈക്കത്ത് എത്തി കൊല്ലപ്പെട്ട അഞ്ജുവിന്റെ മാതാപിതാക്കളുടെ മൊഴി എടുക്കും. പിന്നീടു കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി സാജുവിന്റെ വീട്ടിലും പൊലീസെത്തി ബന്ധുക്കളുടെ മൊഴിയെടക്കുമെന്നാണു വിവരം. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ചില ക്ലിയറൻസുകൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ അനുമതി ലഭിച്ചാലുടൻ ഇരുവരും കേരളത്തിൽ എത്തുമെന്നാണു വിവരം. ഇതിനിടെ ഒരുമാസത്തെ കാത്തിരിപ്പിനൊടുവിൽ നടപടികൾ പൂർത്തിയാക്കി അഞ്ജുവിന്റെയും മക്കളായ ജീവയുടെയും ജാൻവിയുടെയും മൃതദേഹങ്ങൾ നെടുമ്പാശേരിയിൽ എത്തിച്ചു.

മൃതദേഹങ്ങൾ അൽപസമയത്തിനകം വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഒരുമണിക്ക് വീട്ടുവളപ്പിൽ നടക്കും. മകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന്റെ കാരണം ഇതുവരെ അറിയില്ലെന്ന് അഞ്ജുവിന്റെ അച്ഛൻ അശോകൻ പറഞ്ഞു. പ്രതി സാജുവിന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ്  ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി നഴ്‌സായ അഞ്ജുവും(40) ആറു വയസുള്ള മകനും നാലു വയസുകാരി മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജു(52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *