മദ്യപാനത്തിനിടെ മൊബൈല്‍ കൈക്കലാക്കി, തിരികെ വാങ്ങാനെത്തിയ യുവാവിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തില്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്പാടിനഗര്‍ സ്വദേശി സാജുവിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്ടിലെ ഒരു കോഴിക്കടയിലെ ജീവനക്കാരനാണ് 38കാരനായ സാജു.

ഇന്നലെ ഇയാള്‍ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയില്‍ സാജുവിന്റെ മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കള്‍ കൈവശപ്പെടുത്തി. ഈ മൊബൈല്‍ വാങ്ങാനാണ് അമ്പാടിനഗറിലെ വീട്ടില്‍ നിന്ന് സാജു ഇന്നലെ രാത്രി ഇറങ്ങിയത്. പിന്നീട് ഇയാള്‍ മടങ്ങിയെത്തിയില്ല.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ട്രിനിറ്റി കോളജിന് സമീപം സാജു റോഡരികില്‍ കിടക്കുന്നതാണ് കണ്ടത്. മദ്യപിച്ച് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് തലയ്ക്കും ശരീരത്തിലുമേറ്റ പരിക്കുകള്‍ ശ്രദ്ധിച്ചത്. പൊലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൊബൈലിന് വേണ്ടി സുഹത്തുക്കളുമായുണ്ടായ തമ്മില്‍ തല്ലാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *