കൊടും ക്രിമിനലുകളുടെ സ്വന്തം തമന്ന; ഗുണ്ടകൾക്കൊപ്പം മാരകായുധങ്ങളുമായി റീലുകൾ; നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്ന 23കാരിയെ തിരഞ്ഞ് പോലീസ്

ചെന്നൈ: ക്രിമിനൽ ഗുണ്ടാ സംഘങ്ങൾക്കൊപ്പം തുടർച്ചയായി ഇൻസ്റ്റഗ്രാം റീലുകൾ പോസ്റ്റ് ചെയ്യുന്ന 23കാരിയെ തിരഞ്ഞ് തമിഴ്‌നാട് പോലീസ്. കഞ്ചാവ് കേസിലും തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ടിട്ടുള്ള വിനോദിനി എന്ന യുവതിയാണ് കത്തിയും സിഗരറ്റും മാരകായുധങ്ങളും ഉപയോഗിച്ചുള്ള റീലുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഇവരെ പിടികൂടാൻ കോയമ്പത്തൂർ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

‘ഫാൻസ് കോൾ മീ തമന്ന’ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്നാണ് വിനോദിനി റീലുകൾ പോസ്റ്റ് ചെയ്യുന്നത്. കഠാരയും കൊടുവാളുമൊക്കെ പിടിച്ചുനിൽക്കുന്ന വീഡിയോകൾ ഇവർ ഇതിൽ പോസ്റ്റ് ചെയ്യാറുണ്ട്. കോയമ്പത്തൂരിലെ പല കുപ്രസിദ്ധ ഗുണ്ടകളും ഇവരുടെ സുഹൃത്തുക്കളാണ്. കാമരാജപുരം ഗൗതം എന്ന ഗുണ്ടയുടെ സംഘാംഗങ്ങൾക്ക് ഒപ്പമാണ് പല വീഡിയോകളും. എതിർ ഗുണ്ടാ സംഘത്തെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവർ പല വീഡിയോകളും പോസ്റ്റ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. മറ്റ് ഗുണ്ടാസംഘങ്ങളെ ഭീഷണിപ്പെടുത്തുന്നവയാണ് പല റീലുകളും.

കഴിഞ്ഞ മാസം കോയമ്പത്തൂരിൽ ഗോകുൽ എന്ന യുവാവിനെ കോടതിക്ക് സമീപം വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകപോക്കലാണെന്ന് മനസ്സിലായത്. എതിർസംഘത്തിലെ ‘കൊരങ്ങ് ശ്രീറാം’ എന്നയാളെ ഗോകുൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഗോകുലിന്റെ ജീവനെടുത്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ടവർ ഇൻസ്റ്റഗ്രാമിൽ സജീവമാണെന്ന് കണ്ടെത്തിയിരുന്നു.

ഏറ്റവും പ്രകോപനപരവും ആയുധങ്ങൾവച്ചും ആരാണ് കൂടുതൽ റീൽസ് ചെയ്യുന്നുവെന്ന മത്സരം ഗുണ്ടാ സംഘങ്ങൾക്കിടയിലുണ്ട്. ഇതിനിടെയാണ് തമന്ന എന്ന പേജിൽ നിന്ന് പ്രകോപനകരമായ റീലുകൾ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. സൂര്യ എന്ന യുവാവുമായി സൗഹൃദത്തിലായ വിനോദിനി അതുവഴിയാണു ഗുണ്ടാസംഘത്തെ പരിചയപ്പെട്ടത്. 2021ൽ ഇവരെ കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *