സിസിടിവി ദൃശ്യങ്ങളിലുള്ളത് അക്രമിയല്ല, കാപ്പാട് സ്വദേശിയായ വിദ്യാർഥി

കോഴിക്കോട്∙ ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതിയെ മണിക്കൂറുകൾ പിന്നിട്ടിട്ടും പിടികൂടാനാകാതെ പൊലീസ്. രേഖാച്ചിത്രം തയാറാക്കി പ്രതിക്കായി അന്വേഷണം ഊർജിതമാക്കുമ്പോൾ ട്രാക്കിൽ പ്രതി ഉപേക്ഷിച്ചതെന്ന് കരുതുന്ന ബാഗിൽ നിന്ന് കണ്ടെടുത്ത ഫോൺ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് മാര്‍ച്ച് 30ന് ആണെന്നും കോള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി ഇതിനുശേഷം ചങ്ങല വലിച്ച് രക്ഷപെട്ടെന്നാണ് വിവരം. കറുത്ത പ്ലാന്റും ചുവന്ന കള്ളി ഷർട്ടുമാണ് വേഷം. ഞായറാഴ്ച രാത്രി അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷം ഒന്നര കിലോമീറ്റർ അകലെ കാട്ടിലപ്പീടികയിൽ ഇതേ നിറത്തിലുള്ള വസ്ത്രം ഒരാൾ ബൈക്കിൽ കയറി പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും ഇത് അക്രമിയുടേതല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്നു പൊലീസ് വ്യക്തമാക്കി.

കേസിലെ നിർണായക സാക്ഷിയായ റാസിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇതു കണ്ട് പ്രതിയെ തിരിച്ചറിയാൻ കഴിയുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നു പൊലീസ് പറഞ്ഞു. 112 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ പങ്കുവയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *