ട്രെയിൻ തീവയ്പ് കേസ് എന്‍ഐഎക്ക് കൈമാറാന്‍ സാധ്യത: ആസൂത്രണവും ഗൂഢാലോചനയും നടന്നതായി റിപ്പോർട്ട്

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എന്‍ഐഎക്ക് കൈമാറാന്‍ സാധ്യത കൂടുന്നു. സംഭവത്തില്‍ ഭീകരവാദസ്വഭാവം തള്ളാനാകില്ലെന്നും കേരളത്തിന് പുറത്തും അന്വേഷണം വേണമെന്നും എന്‍ഐഎ റിപ്പോര്‍ട്ട് പറയുന്നു. എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. ട്രെയിന്‍ തീവയ്പില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്‍ഐഎ അന്വേഷണം വേണോ എന്ന് റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനിക്കും.

അതേസമയം, കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ ആരോഗ്യനില പരിശോധിക്കാൻ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് അന്വേഷണസംഘം. പ്രതി അവശത പറയുന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ സേവനം തേടിയത്. ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും തെളിവെടുപ്പ് തീരുമാനിക്കുക.

ഷാറുഖ് സെയ്ഫിയെ കേരളത്തിനകത്തും പുറത്തുമുള്ള ചില സംഘങ്ങൾ സഹായിച്ചതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഫോൺ കോൾ പരിശോധനയാണ് സംസ്ഥാനത്തെ ചിലരുടെ സഹായം ലഭിച്ചെന്ന സംശയത്തിലേക്കു പൊലീസിനെ എത്തിച്ചത്. താൻ ഒറ്റയ്ക്കാണു തീവയ്പ് നടത്തിയതെന്ന് പ്രതി ആവർത്തിച്ചു മൊഴി നൽകുകയാണ്. സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും ഷാറുഖിന്റെ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. അവർ നൽകുന്ന വിവരങ്ങളിൽനിന്നു തികച്ചും വ്യത്യസ്തനാണു കേരളത്തിലെത്തിയ ഷാറുഖ് എന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. കുറ്റ സമ്മതത്തിനപ്പുറം ഒരിഞ്ചുപോലും മുന്നോട്ടു പോകാത്ത ഷാറുഖിൽനിന്നു വിവരങ്ങൾ ഒന്നും കിട്ടുന്നില്ലെന്നതു പൊലീസിനെ അലട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *