കേരളത്തിലും മണിപ്പൂരിലും തമിഴ്‌നാട്ടിലും ; സിപിഐ ഇനി സംസ്ഥാനപാര്‍ട്ടി മാത്രം; ദേശീയപദവി നഷ്ടമായി

ന്യൂഡല്‍ഹി: സി.പി.ഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. കേരളത്തിലും മണിപ്പൂരിലും തമിഴ്‌നാട്ടിലും സി.പി.ഐ. സംസ്ഥാന പാര്‍ട്ടിയായി തുടരും. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവിയും ഇല്ലാതായി.

2014, 2019 വര്‍ഷങ്ങളിലെ സീറ്റു നിലയും വോട്ടു ശതമാനവും പരിഗണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് പുതിയ പട്ടിക പുറത്തുവിട്ടത്. സി.പി.ഐയ്ക്കു പുറമേ ശരദ് പവാറിന്റെ എന്‍.സി.പി, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടമായി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. ഡല്‍ഹിയിലും പഞ്ചാബിലുമാണ് എ.എ.പി. അധികാരത്തിലുള്ളത്.

ഡല്‍ഹി, ഗോവ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ.എ.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചത്. ബി.ജെ.പി, കോണ്‍ഗ്രസ്, ബി.എസ്.പി, എന്‍.പി.പി, സി.പി.എം എന്നിവയാണ് മറ്റു ദേശീയ പാര്‍ട്ടികള്‍.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ പാര്‍ട്ടി പദവി അനുവദിക്കുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയുണ്ടെങ്കില്‍ ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കും.

ഒരു സംസ്ഥാനത്തു നിന്ന് നാല് എം.പിമാര്‍ക്കു പുറമേ ലോക്‌സഭ തെരഞ്ഞെടുപ്പിലോ നിയമസഭ തെരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളില്‍ 6% വോട്ടുകള്‍ ലഭിച്ചാലും ദേശീയ പാര്‍ട്ടിയായി കണക്കാക്കപ്പെടും. ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് പൊതുചിഹ്‌നം ഉപയോഗിക്കാന്‍ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *