മുന്‍ കാമുകനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവം ; ലക്ഷ്മിപ്രിയ ഒളിത്താവളത്തില്‍ നിന്നും പിടിയില്‍; മറ്റുള്ളവര്‍ക്കായി തെരച്ചില്‍

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനായി കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ യുവതി തിരുവനന്തപുരത്ത് പിടിയില്‍. വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ ഒളിത്താവളത്തില്‍ നിന്നും ഇന്നലെ രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മറ്റുപ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് യുവതിയെ പിടികൂടിയത്. സംഭവത്തില്‍ ലക്ഷ്മിപ്രിയയെ ഒന്നാം പ്രതിയാക്കി എട്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. എട്ടാം പ്രതിയായ എറണാകുളം സ്വദേശി അമലിനെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ അയിരൂര്‍ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ യുവാവ് നേരത്തേ ലക്ഷ്മിപ്രിയയുടെ മുന്‍ കാമുകനാണ്. ഇവര്‍ നേരത്തേ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയ ശേഷം മറ്റൊരാളുമായി പ്രണയത്തിലായപ്പോള്‍ പിന്മാറാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറായില്ല. തുടര്‍ന്നായിരുന്നു ഏപ്രില്‍ 5 ന് യുവാവിനെ വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.

കൊച്ചിയിലെ ഒരു വീട്ടില്‍ കെട്ടിയിട്ടാണ് യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചതും. ഫോണിലൂടെ സന്ദേശങ്ങൾ അയച്ചാണ് ലക്ഷ്മി പ്രിയ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയത്. പിന്നീട് കാറിൽ വച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിച്ചു. ആക്രമണദൃശ്യങ്ങള്‍ യുവാവിന്റെ മൊബൈല്‍ ഫോണില്‍ ലക്ഷ്മിപ്രിയ തന്നെ ചിത്രീകരിക്കുകയും ചെയ്തിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

യുവാവ് ധരിച്ചിരുന്ന മാലയും ഐവാച്ചും കൈയിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുക്കുകയും മൊബൈല്‍ ചാര്‍ജ്ജര്‍ ഉപയോഗിച്ച് ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു. അവശനായ യുവാവിനെ പിന്നീട് വൈറ്റിലയില്‍ ഉപേക്ഷിച്ച് സംഘം മുങ്ങുകയും ചെയ്തു. പിന്നീട് യുവാവിന്റെ എറണാകുളത്തെ ബന്ധുക്കളെത്തി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *