പ്രവാസിയുടെ മരണത്തിൽ ദുരൂഹത: 595 പവൻ കാണാതായി; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

കാസർകോട്∙ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയുടെ മരണത്തിൽ ദുരൂഹത മാറ്റാന്‍ പൊലീസ്. മൃതദേഹം പുറത്തെടുത്ത് ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസും.

14ാം തീയതിയാണ് പ്രവാസി വ്യവസായി എം.സി. അബ്ദുൽ ഗഫൂറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നു കരുതി പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം സംസ്കരിച്ചു. മരണത്തിന് പിന്നാലെ വീട്ടിൽനിന്ന് 595 പവനിലധികം സ്വർണം കാണാതായതോടെയാണു ഗഫൂറിന്റെ മരണത്തിൽ കുടുംബത്തിന് സംശയം തോന്നിയത്. പിന്നാലെ കുടുംബം ബേക്കൽ പൊലീസിൽ പരാതി നൽകുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനും തീരുമാനിച്ചു.സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങുകയാണ്
മഹല്ല് കമ്മിറ്റി.

ബേക്കൽ ഡിവൈഎസ്പി സുനിൽ കുമാറിന്‍റെയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണു പൊലീസിന്റെയും പ്രാഥമിക നിഗമനം. നാട്ടിലെ സ്വർണ്ണം ഇരട്ടിപ്പിക്കൽ സംഘത്തെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നശേഷം കൂടുതൽ നടപടികൾക്കൊരുങ്ങുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *