2000 രൂപയുടെ നോട്ട് പിൻവലിക്കുന്നു; സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് (ആർബിഐ) തീരുമാനം. നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഇവ തുടർന്നും ഉപയോഗിക്കാം. ഇനിമുതൽ 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിച്ചു.

ഇപ്പോൾ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകൾ 2023 സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ഉള്ള സംവിധാനമാണ് ക്രമീകരിക്കുക.

2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകൾ ആർബിഐ പുറത്തിറക്കിയത്. അന്ന് 500, 1000 രൂപാ നോട്ടുകളാണ് പ്രധാനമന്ത്രി അപ്രതീക്ഷിത നീക്കത്തിലൂടെ നിരോധിച്ചത്. 500 രൂപാ നോട്ടിനു പകരം പുതിയ 500ന്റെ നോട്ടും നിരോധിക്കപ്പെട്ട 1000 രൂപാ നോട്ടിനു പകരം 2000 രൂപാ നോട്ടുമാണ് അന്ന് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *