ബസിന്റെ ചില്ല് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ച് യുവാവ്; കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ

കളമശേരി ∙ ഇടപ്പള്ളി ടോളിൽ സ്വകാര്യബസ് തടഞ്ഞ് കാർ ഡ്രൈവറായ യുവാവിന്റെ ആക്രമണം. ബസിന്റെ ചില്ല് യുവാവ് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചു. പകരം കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ. തുടർന്ന് ഇരുപക്ഷവും തമ്മിലടി. ഒടുവിൽ പൊലീസെത്തി രംഗം ശാന്തമാക്കി.

പരുക്കേറ്റ കാർ ഡ്രൈവർ കലൂർ കറുകപ്പിള്ളി വൈക്കത്തുശേരി സെബാസ്റ്റ്യൻ (29), ബസ് ജീവനക്കാരായ വരാപ്പുഴ വിരുത്തിക്കണ്ടം ജിനു ഷാജി (24), കുഴിവേലിപ്പടി കാവിൽ പറമ്പിൽ കെ.എസ്.സുധീർ (29), എടത്തല വലിയപറമ്പിൽ അൻസാരി (29) എന്നിവരെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5.10നായിരുന്നു സംഭവം.

എറണാകുളം –പൂക്കാട്ടുപടി റൂട്ടിലോടുന്ന ‘ഇമ്രാൻ’ ബസിനു നേരെയാണു യുവാവിന്റെ ആക്രമണം ഉണ്ടായത്. യുവാവിനു കടന്നുപോകാൻ സൗകര്യമൊരുക്കിയില്ലെന്നു പറഞ്ഞാണു ബസ് തടഞ്ഞതും അക്രമം നടത്തിയതെന്നും പൊലീസ് പറഞ്ഞു. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘട്ടനത്തെുത്തുടർന്നു ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *