മറുനാടൻ മലയാളി ചാനൽ ഓഫീസിലെ പരിശോധന; കമ്പ്യൂട്ടർ ഉൾപ്പെടെ മുഴുവൻ ഉപകരണങ്ങളും പിടിച്ചെടുത്ത് പോലീസ്; ഓഫീസിൽ പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് വിലക്ക്

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഓഫീസുകളിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മുഴുവൻ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തത്. പിവി ശ്രീനിജൻ എം എൽ എ നൽകിയ അപകീർത്തി കേസിലാണ് പോലീസിന്റെ കിരാത നടപടി.

ഇന്നലെ രാവിലെ മുതലാണ് പോലീസ് ചാനൽ ഓഫീസ്, ബ്യൂറോ, ജീവനക്കാരുടെ വീടുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്‌ടോപ് എന്നിവയാണ് കൊച്ചിയിൽ നിന്നുള്ള സംഘം പിടിച്ചെടുത്തത്. ഇതോടെ ചാനലിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. സ്ഥാപനത്തിൽ പ്രവേശിക്കുന്നതിന് പോലീസ് ജീവനക്കാർക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ലാപ്‌ടോപ്പുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു.

മറുനാടൻ മലയാളിയിലെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിന് പുറമേ കൊച്ചിയിലുൾപ്പെടെയുള്ള മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിലും പോലീസ് സംഘം എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *