കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതാണെന്ന് ഉറപ്പില്ല; എവിടെ നിന്നാണ് മറന്നുവച്ചതെന്ന് തെളിയിക്കാനുമായില്ല; ഹർഷിനയ്‌ക്കെതിരെ മെഡിക്കൽ ബോർഡ് റിപ്പോർട്ട്

കോഴിക്കോട്; പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വയറിനുള്ളിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഹർഷിനയ്ക്ക് എതിരെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് . ഉപകരണം എവിടെ നിന്നാണ് മറന്നുവച്ചത് എന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായാണ് പോലീസ് റിപ്പോർട്ട്. ഇതിന് നേരെ വിപരീതമാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ.

കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. ഉപകരണം എവിടെ നിന്നാണ് മറന്നുവച്ചതെന്ന് തെളിയിക്കാനായില്ല. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് പിഴവുള്ളതായി പറയാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോർഡ് റിപ്പോർട്ട് മെഡി. കോളേജ് എ സി പി സുദർശനൻ, പ്രോസിക്യൂട്ടർ ജയദീപ് എന്നിവരാണ് വിയോജിച്ചത്.

മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയുടെ ശരീരത്തിൽ ലോഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഈ കണ്ടെത്തലിന് പ്രസക്തിയില്ലെന്നാണ് റേഡിയോളജിസ്റ്റ് വ്യക്തമാക്കുന്നത്. എംആർഐ സ്‌കാനിംഗ് സമയത്ത് പലപ്പോഴും ലോഹസാന്നിദ്ധ്യം കൃത്യമായി അറിയാൻ കഴിയില്ല. രോഗി അബോധാവസ്ഥയിലായതിനാൽ അസ്വസ്ഥത അറിയണമെന്ന് ഇല്ലെന്നും റേഡിയോളജിസ്റ്റ് വ്യക്തമാക്കുന്നുണ്ട്.

വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡോക്ടർമാരും നഴ്‌സുമാരും കുറ്റക്കാരെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പോലീസിന്റെ റിപ്പോർട്ട്. ഇതിൽ ശാസ്ത്രീയ അന്വേഷണം നടത്തുന്നതിന് വേണ്ടിയായിരുന്നു മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *