ബത്തേരിയില്‍ കടുവ ശല്യം രൂക്ഷം: ഒരാഴ്ചയ്ക്കിടെ കൊന്നത് വളര്‍ത്തു നായകളേയും , പശുക്കളേയും , നൂറോളം കോഴികളേയും

മൂലങ്കാവ്: സുൽത്താൻ ബത്തേരി മൂലങ്കാവിൽ ഇടവേളകളില്ലാതെ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിലധികം വളര്‍ത്തുമൃഗങ്ങള്‍. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയെ പിടിക്കണം എന്നാവശ്യം ശക്തമായിരിക്കെയാണ് കടുവയുടെ പരാക്രമം എന്നതാണ് ശ്രദ്ധേയം. ബത്തേരി ടൌണിനോട് അടുത്ത പ്രദേശമായ മൂലങ്കാവില്‍ ഒരാഴ്ചയ്ക്കിടെ നാലിടത്താണ് കടുവയുടെ ആക്രമണമുണ്ടായത്.

പ്രദേശത്തെ ക്ഷീരകർഷകരാണ് കടുവ ശല്യംകൊണ്ട് ഏറെ പ്രതിസന്ധിയിലായിട്ടുള്ളത്.  വനംവകുപ്പിന്‍റെ നടപടികള്‍ക്ക് തീരെ വേഗതയില്ലെന്നാണ് നാട്ടുകാരുടെ പരാതി. മൂലങ്കാവ് എറളോട്ടുകുന്നിലാണ് നിലവിൽ കടുവ നിലയുറപ്പിച്ചിട്ടുള്ളത്. ഒരാഴ്ചയക്കിടെ രണ്ട് പട്ടികളെയാണ് കടുവ പിടിച്ചത്. രണ്ട് പശുക്കളും ആക്രമണത്തിന് ഇരയായി. കോഴിഫാമിൽ കയറി വലിയ നാശമുണ്ടാക്കിയ കടുവ നൂറോളം കോഴികളെയാണ് കൊന്നത്. വൈകീട്ട് ഇരുട്ട് വീണാൽ ജനവാസ മേഖലയിൽ കടുവ എത്തുന്നുണ്ടെന്നാണ് പരാതി. രാത്രിമുഴുവൻ ആർആർടിയും വനം ഉദ്യോഗസ്ഥരും മേഖലയില്‍ ക്യാമ്പ് ചെയ്യുമ്പോഴാണ് കടുവയുടെ ആക്രമണമെന്നതാണ് ശ്രദ്ധേയം.

വനംവകുപ്പിൻ്റെ നടപടികൾക്ക് വേഗം പോരാ എന്ന് പരാതിപ്പെടുന്ന നാട്ടുകാര്‍ കൂട് വച്ചോ, മയക്കുവെടിവച്ചോ കടുവയുടെ ശല്യം ഒഴിവാക്കണം എന്നാണ് ആവശ്യപ്പെടുന്നത്. തുടര്‍ച്ചയായി വളർത്തുമൃഗങ്ങളെ തേടിയെത്തുന്ന കടുവ ഇരതേടാൻ കെൽപ്പില്ലാത്ത കടുവയായിരിക്കുമെന്നാണ് വനംവകുപ്പ് നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *