സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് 10 മാസം 7500 രൂപ ധനസഹായം; പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസാഹയം പ്രഖ്യാപിച്ച് ഡി.എം.കെ സർക്കാർ. 7500 രൂപ ഉദ്യോഗാർഥികൾക്ക് സ്റ്റൈപൻഡ് ആയി നൽകുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. 1000 പേർക്ക് 10 മാസമാണ് ധനസഹായം നൽകുക. സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.

യു.പി.എസ്.സി, ഇന്ത്യൻ ബാങ്ക് സർവീസ്, റെയിൽവേ എന്നീ ജോലികൾ നേടുക എന്നതാണ് ദ്രാവിഡ മോഡൽ ലക്ഷ്യമിടുന്നത്. ബിരുദധാരികളായ വിദ്യാർഥികൾ വേണമെന്നാണ് കരുണാനിധി ആഹ്വാനം ചെയ്തത്. യുവജനങ്ങളുടെ ഉയർച്ചക്ക് വേണ്ടിയാണ് പെരിയാറും കരുണാനിധിയും പ്രവർത്തിച്ചത്. ഇതേ പാതയിൽ തന്നെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും.

സർക്കാറിന്‍റെ നാൻ മുതൽവൻ പദ്ധതി 13 ലക്ഷം വിദ്യാർഥികൾക്ക് ഗുണം ചെയ്യുന്നതും 1.5 ലക്ഷം പേർക്ക് ജോലി നൽകുന്നതുമാണ്. യുവാക്കൾ കേന്ദ്ര സർക്കാർ ജോലികൾ നേടണം. യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് നാൻ മുതൽവൻ പദ്ധതിയെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *