ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രിയായ ശശി തരൂര്‍ എം.പി ഡെല്‍ഹി സി ബി ഐ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഡെല്‍ഹി പോലീസിനോട് വിശദീകരണം തേടി. സുനന്ദയുടെ കേസില്‍ നേരത്തെ തരൂരിനെതിരെ പാട്യാല ഹൗസ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ശശി തരൂരിനെ പോലീസ് പ്രതി ചേര്‍ത്തത്. 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 (പ്രേരണക്കുറ്റം), 498എ (ഗാര്‍ഹിക പീഡനം) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സുനന്ദയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്നും പാട്യാല കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് ധര്‍മ്മേന്ദര്‍ സിംഗിന് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാലു വര്‍ഷം മുമ്ബ് 2014 ജനുവരി 17 ന് ഡെല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2010 ല്‍ ആണ് ബിസിനസുകാരിയായ സുനന്ദ തരൂരിനെ വിവാഹം ചെയ്യുന്നത്. നേരത്തെ രണ്ടുതവണ വിവാഹം ചെയ്തിരുന്ന സുനന്ദയ്ക്ക് ഈ ബന്ധത്തില്‍ ശിവ് മേനോന്‍ എന്ന ഒരു മകനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *