പേട്ടയിലെ രണ്ടുവയസുകാരിയെ കാണാതായ സംഭവം, പ്രതി പിടിയില്‍: മലയാളിയാണെന്ന് സൂചന

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതി പിടിയിലായെന്ന് പൊലീസ്. ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകള്‍ക്ക് ശേഷം 450 മീറ്ററുകള്‍ക്ക് അപ്പുറം പൊന്തക്കാട്ടില്‍ കണ്ടെത്തുകയുമായിരുന്നു.

കുട്ടി തനിയെ അവിടെ വരെ പോകില്ലെന്നുള്ള നി?ഗമനത്തില്‍ പൊലീസ് അന്വേഷണം തുടരുകയും പ്രതി പിടിയിലാകുകയുമായിരുന്നു. കൊല്ലത്ത് നിന്നാണ് പ്രതി പിടിയിലായത്. ഡിസിപി നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

രണ്ടാഴ്ച മുമ്പാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ കാണാതായത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

വൈകിട്ട് മാധ്യമങ്ങളെ കാണുമ്പോള്‍ വിശദവിവരം അറിയിക്കാമെന്നാണ് പൊലീസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വൈകീട്ട് ആറ് മണിക്ക് കമ്മീഷണര്‍ നാഗരാജു മാധ്യമങ്ങളെ കാണും.

പ്രതി മലയാളിയാണെന്നാണ് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടു പോകലില്‍ കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് പങ്കില്ല എന്ന് പൊലീസ് പറഞ്ഞതായാണ് വ്യക്തമാകുന്നത്. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടോ എന്ന് സംശയങ്ങളുയര്‍ന്നിരുന്നു.

മൂന്നു കുട്ടികളാണ് ഈ മാതാപിതാക്കള്‍ക്കുള്ളത്. എന്നാല്‍, കുട്ടികളുടെ പ്രായം പോലും കൃത്യമായി പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയാഞ്ഞത് അവരെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ ഡിഎന്‍എ പരിശോധന വരെ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *