വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ പീഡനക്കേസ്, 20കാരന്റെ മരണത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍

ഗുവാഹത്തി: യുവാവിന്റെ മരണത്തിൽ അസമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി സ്വാതി ബാദാന്‍ ബറുവ (32) അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

സ്വാതി നൽകിയ പീഡന പരാതിയില്‍ അറസ്റ്റിലായ 20കാരനാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. ഗുവാഹത്തിയിലെ പാണ്ടുവിലെ വീടിനുള്ളിലാണ് 20കാരനായ മന്‍സൂര്‍ അലമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാതിയുടെ മാനസിക പീഡനം കാരണമാണ് യുവാവ് ജീവനൊടുക്കിയത് എന്നാരോപിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

സ്വാതിയുടെ ഔദ്യോഗിക വസതിയില്‍ കരാര്‍ തൊഴിലാളിയായി മന്‍സൂര്‍ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഇരുവരും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കാന്‍ സ്വാതി ആവശ്യപ്പെട്ടെങ്കിലും മന്‍സൂര്‍ ഇത് നിഷേധിച്ചു. തുടർന്ന് സ്വാതിയുടെ ഭീഷണിയുണ്ടായെന്നു ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി.

കഴിഞ്ഞ വര്‍ഷം മേയ് 29നു തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ മന്‍സൂറിനെതിരെ സ്വാതി പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ സംരക്ഷണ നിയമം അടക്കം അഞ്ചിലേറെ വകുപ്പുകള്‍ ചുമത്തിയാണ് അന്ന് മന്‍സൂറിനെതിരെ കേസെടുത്തത്. പിന്നീട് കോടതി മന്‍സൂറിനു ജാമ്യം അനുവദിച്ചെങ്കിലും സ്വാതിയുടെ ഭാഗത്തുനിന്നും സമ്മര്‍ദവും ഭീഷണിയും തുടരുകയായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് സ്വാതിയോട് പലവട്ടം മന്‍സൂര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വകവെച്ചില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *