കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി. ആരോഗ്യവകുപ്പ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്.

സംഭവത്തില്‍ വ്യക്തത വേണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ പരാതിയുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് കലക്ടര്‍ ജെറോമിക് ജോര്‍ജ് ചികിത്സയ്ക്കായി ഡോക്ടറെ വേണമെന്ന് ഡിഎംഒയോട് ആവശ്യപ്പെട്ടത്.

ആദ്യം ആവശ്യം നിരസിച്ച ഡിഎംഒ പിന്നീട് കലക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒപിക്കിടെ ഡ്യൂട്ടി ഡോക്ടറെ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു. 11 മണിയോടെ ഡോക്ടറും ജീവനക്കാരും ആംബുലന്‍സില്‍ കലക്ടറുടെ വസതിയിലേക്കുപോയി. ഈ സമയം മുന്നൂറോളം രോഗികള്‍ ഒപിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ ഡോക്ടര്‍ ഉള്‍പ്പെട്ട സംഘത്തിന് ഒരു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നെന്നും ആരോപണമുണ്ട്. കലക്ടര്‍ക്ക് നഖത്തിലെ പഴുപ്പ് വൃത്തിയാക്കിക്കൊടുത്തശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡോക്ടര്‍ തിരികെയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *