അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പ്രതികളെ തിരിച്ചറിഞ്ഞു: കൊലയ്ക്ക് പിന്നിലെ കാരണം വിശദീകരിച്ച് പൊലീസ്

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. അഖില്‍, വിനീത്, സുമേഷ് എന്നിവരാണ് പ്രതികള്‍. ഇവര്‍ ലഹരി മാഫിയാ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. അഖിലും വിനീതും കൊലപാതക കേസുകളിലെ പ്രതികളാണ്. കരമന അനന്ദു കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.

പ്രതികള്‍ കേരളം വിട്ടുപകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. പ്രതികളെ വേഗം പിടികൂടണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. അതേസമയം കൊലരപാതകത്തിന് കാരണം മുന്‍വൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍.

തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറില്‍ അഖിലും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. എതിര്‍ സംഘത്തിലെ ആളുകളെ അഖില്‍ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം എതിര്‍സംഘത്തില്‍പ്പെട്ടയാളുകള്‍ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഖിലും പ്രതികളും ലഹരി സംഘത്തിലെ കണ്ണികളാണെന്ന് സ്ഥിരീകരിച്ചു. അഖിലിനെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആറു തവണ അഖിലിന്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിര്‍ത്താതെ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അഖില്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മര്‍ദ്ദനം തുടരുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ തലയോട്ടി പിളര്‍ന്ന നിലയിലായിരുന്നു അഖില്‍.

Leave a Reply

Your email address will not be published. Required fields are marked *