കുവൈത്തില്‍ നിന്നും മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. 23 മലയാളികള്‍ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതില്‍ മലയാളികളുടേയും തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ഉത്തര്‍പ്രദേശില്‍ നിന്നും നാലുപേര്‍, ആന്ധ്ര സ്വദേശികളായ മൂന്നുപേര്‍, ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്നാണ് ഇവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറുക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങും മൃതദേഹങ്ങളെ അനുഗമിച്ച് വിമാനത്തിലുണ്ട്.

രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. രാജ്യത്തിന് നേരിട്ട വലിയ ദുരന്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരും ശരിയായ തരത്തില്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍ പോയി ഏകോപനം നിര്‍വഹിച്ചു. കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *