തിരുവനന്തപുരം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്റി ബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 261 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെയാണ് ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയത്. അതേസമയം നിലവില്‍ ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണമെന്നും വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *