നിലമ്പൂരിലെ 'കസേരക്കൊമ്പൻ' സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞു

നിലമ്പൂർ: എടക്കര മൂത്തേടത്ത് ജനവാസ കേന്ദ്രത്തിൽ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന ചരിഞ്ഞു. കസേര കൊമ്പൻ എന്നു വിളിക്കുന്ന ആന സെപ്റ്റിക് ടാങ്കിന്റെ കുഴിയിൽ വീണാണ് ചരിഞ്ഞത്.

ഖാദർ എന്ന വ്യക്തിയുടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. പടുക്ക സ്‌റ്റേഷൻ പരിധിയിലെ ന്യൂ അമരമ്പലം റിസർവ് വനമേഖലയിൽ നിന്നും 20 മീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന് വനംവകുപ്പ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

കസേര പോലെയുള്ള കൊമ്പുള്ളതിനാലാണ് ആനയെ കസേരക്കൊമ്പൻ എന്നു വിളിച്ചിരുന്നത്. ജനവാസ കേന്ദ്രങ്ങളിൽനിന്ന് പിൻമാറാത്ത കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന നാട്ടുകാർ ആവശ്യങ്ങൾക്കിടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *