ശരീരമാസകലം മുറിവുകൾ, കാൽനഖങ്ങൾ പിഴുതെറിഞ്ഞ നിലയിൽ; യുവതിയുടെ മൃതദേഹം കണ്ടെത്തിയത് റോഡരികിൽ

നളന്ദ (ബിഹാർ): ശരീരമാസകലം മുറിവുകളോടെ റോഡരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവതിയുടെ കാലിലെ നഖങ്ങൾ മുഴുവൻ പിഴുതെറിഞ്ഞ നിലയിലാണ് ഉള്ളത്. നൈറ്റ് ഡ്രസ് ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ നളന്ദ ജില്ലയിലാണ് അതിക്രൂരമായ സംഭവം നടന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് കാരണം എന്താണെന്നതും കണ്ടെത്താൻ ഉണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളൂ എന്നും പോലീസ് വ്യക്തമാക്കി.

ഇങ്ങനെ ഒരു സംഭവം ഇവിടെ നടക്കുന്നത് ഇതാദ്യമായിട്ടാണ് എന്ന് നളന്ദ ജില്ലയിലെ ബഹാദുരുപർ ഗ്രാമവാസികൾ പ്രതികരിച്ചു. റോഡരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം നാട്ടുകാരിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട യുവതിയെ ഗ്രാമവാസികളിൽ ആർക്കെങ്കിലും അറിയാമോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. യുവതിയെ ഉടൻ തന്നെ തിരിച്ചറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണവും പെട്ടെന്ന് തന്നെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.

ഭോപ്പാലിൽ കോട്ടയിലെ എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തിയ മകൻ അമ്മയെ അടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ 20കാരനായ സത്യം കാത്രെയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ചാണ് സത്യം അമ്മയെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകീട്ടോടെ ആയിരുന്നു സംഭവം. മാതാപിതാക്കൾ മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞതിൽ ഉണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണം. ആശുപത്രിയിൽ ചികിത്സയിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് സത്യയുടെ അമ്മ പ്രതിഭ മരണപ്പെട്ടത്. സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതകക്കുറ്റത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തു.

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പാസാക്കണം എന്ന് പറഞ്ഞ് മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സത്യം പൊലീസിന് മൊഴി നൽകി. അതിനിടെയാണ് മൊബൈൽ ഫോൺ ഉപയോഗവും തടഞ്ഞത്. ഇതിൽ പ്രകോപിതനായാണ് യുവാവ് മാതാപിതാക്കളെ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *