മലപ്പുറം താനൂരിൽ നിന്നും കാണാതായ പെൺക്കുട്ടികളെ കണ്ടെത്തിയതിൽ നിർണായകമായത് മുംബൈയിലെ സലൂണിൽ നിന്നുള്ള ദൃശ്യങ്ങളാണ്. മുംബൈയിലെത്തിയ ഇവർ ലാസ്യ സലൂണിൽ ഹെയർ ട്രീറ്റ്മെന്റ് ചെയ്യാൻ എത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇവർ ഇവിടെ എത്തിയത്. ഹിന്ദിയോ ഇംഗീഷോ വലിയ വശമില്ലായിരുന്നതുകൊണ്ട് മലയാളിയായ ലൂസിയാണ് പെൺകുട്ടികൾക്കാപ്പം നിന്നത്.
മലപ്പുറം മഞ്ചേരിയിൽ നിന്നാണ് വരുന്നതെന്നും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിന്റെ വിവാഹത്തിനാണ് മുംബൈയിൽ എത്തിയത് എന്നായിരുന്നു കുട്ടികൾ പറഞ്ഞത്. ഇവർ മുടി സട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നും അവശ്യപ്പെട്ടു. തുടർന്ന് നീളമുള്ള മുടി മുറിച്ചു. രണ്ടു പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്റാണ് ചെയ്തത്.
ഇവരുടെ കൈയിൽ ധാരാളം പണം ഉണ്ടായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. പേരും മൊബൈൽ നമ്പരും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്ന് പറഞ്ഞ് പേരു മാത്രമാണ് നൽകിയത്. ഇവർ ഇടയ്ക്കിടെ പെട്ടെന്ന് പോകണമെന്ന് പറയുന്നുണ്ടായിരുന്നു. ഇതിനിടെയിൽ പെൺകുട്ടികൾ ഒരു സുഹൃത്തിനെ വിളിക്കുന്നുണ്ടായിരുന്നു. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോൾ പെൺകുട്ടികൾ പരുങ്ങി. ഇവിടെ നിന്ന് പെട്ടെന്ന് തന്നെ പോയി. ഇതിനു ശേഷമാണ് പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും ജീവനക്കാർ പറയുന്നത്.
അതേസമയം പെൺകുട്ടികൾക്കൊപ്പം കണ്ട യുവാവിനെ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് യുവാവ് ഒപ്പം പോയത് എന്നാണ് യുവാവിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് അവഗണിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

