Resul Pookutty: ‘വാനിറ്റിയില്‍ ഇരിക്കില്ല, ആഹാരം കഴിക്കുന്നത് ലൈറ്റ് ബോയ്‌സിന് ഒപ്പം, ഇന്ദ്രന്‍സാണ് ഏറ്റവും വലിയ പാഠം’

ജീവിതത്തിലെ ഏറ്റവും വലിയ പാഠം നടന്‍ ഇന്ദ്രന്‍സാണെന്ന് ഓസ്‌കര്‍ ജേതാവും, സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി. താന്‍ സംവിധാനം ചെയ്ത ഒറ്റ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്ന അനുഭവങ്ങളും  യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റസൂല്‍ പൂക്കുട്ടി പങ്കുവച്ചു. ഒറ്റ ഷൂട്ട് ചെയ്യുന്ന സമയത്ത് ഇന്ദ്രന്‍സ്‌ വാനിറ്റിയില്‍ ഇരിക്കില്ലായിരുന്നു. അദ്ദേഹം ഇരിക്കുന്നതും, ആഹാരം കഴിക്കുന്നതും മറ്റുള്ളവരുടെ കൂടെയാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

കോസ്റ്റ്യും ധരിച്ചതിന് ശേഷം കോസ്റ്റ്യും ഡിപ്പാര്‍ട്ട്‌മെന്റിലാകും പോയി ഇരിക്കുന്നത്. ‘സര്‍, എന്റെ കൂടി ഇരിക്കൂ’ എന്ന് പറഞ്ഞാലും കക്ഷിക്ക് അത് പറ്റില്ല. അദ്ദേഹം ആഹാരം കഴിക്കുന്നത് ലൈറ്റ് ബോയ്‌സിന്റെ കൂടെയാണ്. ആര്‍ട്ടിസ്റ്റിന്റെ കൂടെയോ, അല്ലെങ്കില്‍ വേറെ സ്ഥലത്ത് ഇരുന്നോ അല്ല അദ്ദേഹം ആഹാരം കഴിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

നമ്മള്‍ നിര്‍ബന്ധിച്ച് കൈ പിടിച്ചുകൊണ്ടുവന്നാല്‍ ‘ഇല്ല സര്‍ ഞാന്‍ ഇവിടെ ഇരുന്നോളാം’ എന്ന് പറയും. ആ ഒരു വിനയം കാണുമ്പോള്‍ നമ്മള്‍ എന്തിനാണ് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ കിടന്ന് തുള്ളുന്നതെന്ന് തോന്നിപ്പോകും. ഇന്ദ്രന്‍സാണ് ഒരു ഏറ്റവും വലിയ പാഠം. എല്ലാ തലമുറയും അദ്ദേഹത്തില്‍ നിന്ന് പഠിക്കണമെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

ഓസ്‌കാര്‍ കിട്ടിയതിന് ശേഷം പലരും റിജക്ട് ചെയ്തു

ഓസ്‌കാര്‍ കിട്ടിയതിന് ശേഷം പലരും റിജക്ട് ചെയ്തിട്ടുണ്ടെന്നും റസൂല്‍ പൂക്കുട്ടി വെളിപ്പെടുത്തി. നിങ്ങള്‍ വളരെ മികച്ചതായതുകൊണ്ട് നിങ്ങളെ ആവശ്യമില്ലെന്ന് എന്ന് പറഞ്ഞവരുണ്ട്. അത് ഒരുപാട് ഷോക്കായി. ഇന്ത്യയില്‍ മാത്രം ഫേസ് ചെയ്തിട്ടുള്ള കാര്യമാണിത്. ഇനി എന്തു ചെയ്യുമെന്ന അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. യുവതലമുറയുടെ ഒപ്പം ജോലി ചെയ്യാനാണ് ആഗ്രഹം. യുവതലമുറ കൂടുതല്‍ ഐഡിയകള്‍ തരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *