ഇന്ത്യൻ സൈന്യം ഭീകര കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയത് പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷൻ. പാക്കിസ്ഥാൻ സൂപ്പർ ലീഗ് Pakistan Super League മത്സരങ്ങൾ നേരത്തേ തീരുമാനിച്ചതു പോലെ തന്നെ നടക്കുമെന്ന നിലപാടിലാണ് പിസിബി. വിദേശ താരങ്ങൾ ആരും പാക്കിസ്ഥാൻ വിടണമെന്ന് ആവശ്യപ്പെട്ടില്ലെന്നും പിസിബി പ്രതികരിച്ചു. ഇന്ത്യൻ മിസൈലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനിലുള്ള വിദേശ താരങ്ങൾ ടീം വിട്ടുപോകാനുള്ള നീക്കം തുടങ്ങിയതായി അഭ്യൂഹങ്ങളുണ്ട്.
പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ആറു ഫ്രാഞ്ചൈസികളിലായി നാൽപതോളം വിദേശ താരങ്ങളാണു കളിക്കുന്നത്. ഐപിഎൽ ലേലത്തിൽ പങ്കെടുത്ത് ‘അൺസോൾഡ്’ ആയ താരങ്ങളാണ് ഇവരിൽ ഭൂരിഭാഗവും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങൾ റാവല്‍പിണ്ടിയിലും മുൾട്ടാനിലുമാണു ഇനി നടക്കാനുള്ളത്. പിഎസ്എലിലെ എലിമിനേറ്റർ, ഫൈനൽ പോരാട്ടങ്ങൾ ലഹോറിലും നടക്കും.
പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഒൻപതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം മിസൈലാക്രമണം നടത്തിയത്. ഇന്നു പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ദൗത്യം പൂർത്തിയാക്കിയത്. സൈനിക നീക്കത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.

