ലഹോറില്‍ പാക്കിസ്ഥാന്‍ കരസേന പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബ് അതിര്‍ത്തിക്ക് സമീപം പാക് വിമാനങ്ങള്‍ പറന്നു. അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്ക് ഒരുങ്ങുകയാണ് പാക്കിസ്ഥാൻ. ഉറി, പൂഞ്ച്, രജൗരി മേഖലകളിൽ കനത്ത ഷെല്ലാക്രമണം നടത്തി. ഒരു സൈനികനും 15 നാട്ടുകാരും കൊല്ലപ്പെട്ടു. പാക് ഷെല്ലാക്രമണത്തിൽ ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. രണ്ട് സിആർപിഎഫ് ജവാന്മാർ അടക്കം 43 പേർക്ക് പരുക്കേറ്റു. പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നത് തുടരുകയാണ്.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാൻ സർവ സജ്ജമായി ഇന്ത്യൻ സൈന്യം. കര–വ്യോമ–നാവിക സേനകൾ പ്രതിരോധം ശക്തമാക്കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാൻ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയും സജീവമാക്കി. നാവിക സേന അറബിക്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിലെ കരസേനാ യൂണിറ്റുകളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയാറായണ്. വ്യോമസേന യുദ്ധവിമാനങ്ങളും അതിർത്തിയിൽ വ്യോമ പട്രോളിങ്ങ് നടത്തുന്നുണ്ട്.

