കോഴിക്കോട്: നഗരമധ്യത്തിലെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൻതീപിടിത്തത്തിൽ വിദഗ്ധ സമിതി ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. തീപിടിത്തത്തിൽ 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്‍റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയര്‍ അറിയിച്ചു.
സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അഗ്നിശമന സേന എത്താന്‍ വൈകിയോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ ആരംഭിച്ച തീപിടിത്തം അഞ്ച് മണിക്കൂർ പരിശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്നടക്കം അഗ്നിരക്ഷാ യൂനിറ്റ് സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നു ഗോഡൗണും കത്തിനശിച്ചു.

