നിലമ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂർ: വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത്. കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്. വന്യമൃഗ ശല്യത്തിന്‍റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു.

സംഭവം രാഷ്ട്രീയമായി ഉപയോ​ഗിക്കുകയല്ല. ഇതിനൊരു പരിഹാരം ഉണ്ടാകണം. ഓരോ ദിവസവും ഇത്തരം കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോൾ ഏഴ് പഞ്ചായത്തിലും വന്യജീവി ആക്രമണ ശല്യം ആളുകള്‍ പറയുന്നു. ജനങ്ങൾക്ക് ജീവിക്കാൻ അവകാശമുണ്ട്. ഇതാണ് നിലമ്പൂരിലെ പ്രധാന പ്രശ്നം -അദ്ദേഹം പറഞ്ഞു.

പന്നിശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥിയായ അനന്തു വിജയ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുട്ടികൾ അപകടത്തിൽപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *