കൊച്ചി: ജനപ്രതിനിധിയായ യുവനേതാവ് അശ്ലീലസന്ദേശമയച്ചുവെന്ന പരാതിയുമായി യുവനടി. നേതാവിന്റെ പേര് വെളിപ്പെടുത്താതെയാണ് നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ. സന്ദേശങ്ങൾ അയക്കുന്നത് ശരിയല്ലെന്ന് പറഞ്ഞിട്ടും ഇത് തുടർന്നുവെന്നും റിനി പറഞ്ഞു.
സോഷ്യൽ മീഡിയ വഴിയാണ് യുവനേതാവുമായി പരിചയപ്പെട്ടത്. തുടക്കം മുതൽ തന്നെ മോശം മെസേജുകൾ അയക്കുകയായിരുന്നു. ഇത് ശരിയല്ലെന്ന് പറഞ്ഞ് വിലക്കിയിട്ടും തുടർന്നു. ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തെ നേതാക്കളുമായി നല്ല ബന്ധമാണ് ഉള്ളതെന്നും റിനി പറഞ്ഞു.
മൂന്നര വർഷം മുമ്പാണ് ആദ്യമായി മെസേജ് അയച്ചത്. അതിന് ശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്.
ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതി പറയുമെന്ന് പറഞ്ഞപ്പോൾ പോയി പറയുവെന്നായിരുന്നു യുവനേതാവ് പറഞ്ഞതെന്നും റിനി ജോർജ് വ്യക്തമാക്കി. പല മുതിർന്ന നേതാക്കളോടും ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. മനസിലെ പല വിഗ്രഹങ്ങളും ഉടഞ്ഞ് പോയെന്നും അവർ കൂട്ടിച്ചേർത്തു.

