യുഎസിനെ കൈവിട്ട് ലോക രാജ്യങ്ങൾ; ഇന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു, 2001നു ശേഷം ആദ്യം

2001ന് ശേഷം ആദ്യമായി യുഎസ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025 ജൂണിൽ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനൽ ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് (എൻ‌ടി‌ടി‌ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 8 ശതമാനം കുറവാണ് കാണിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം 5.5 ശതമാനം ഇടിവാണ് കാണിക്കുന്നത്. എന്നാൽ ഈ മാന്ദ്യം ആഗോള പ്രവണതയുടെ ഭാഗമാണെന്നാണ് റിപ്പോർട്ടിലുള്ളത്. യുഎസിലേക്കുള്ള മൊത്തത്തിലുള്ള രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിലും ജൂണിൽ 6.2 ശതമാനം, മേയിൽ 7 ശതമാനം, മാർച്ചിൽ 8 ശതമാനം, ഫെബ്രുവരിയിൽ 1.9 ശതമാനം എന്നിങ്ങനെ കുറവുണ്ടായതായി എൻടിടിഒ ഡേറ്റ കാണിക്കുന്നു.

അതേസമയം, ജനുവരിയിലും ഏപ്രിലിലും മാത്രമാണ് യഥാക്രമം 4.7 ശതമാനത്തിന്റെയും 1.3 ശതമാനത്തിന്റെയും വർധനവ് ഉണ്ടായത്. യുഎസിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ, അതിർത്തി പങ്കിടുന്ന മെക്സിക്കോയും കാനഡയും ഒഴിച്ചുനിർത്തി, യുകെ കഴിഞ്ഞാൽ രണ്ടാമത് ഇന്ത്യയാണ്. തൊട്ടുപിന്നിൽ ബ്രസീൽ.

ജൂണിൽ യുഎസിലേക്കുള്ള രാജ്യാന്തര സഞ്ചാരികളുടെ 60 ശതമാനത്തോളം സംഭാവന ചെയ്തത് ഈ അഞ്ച് രാജ്യങ്ങളാണ്. പരമ്പരാഗതമായി യുഎസിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളിൽ വിദ്യാർഥികൾ, ബിസിനസ്സ് പ്രഫഷണലുകൾ, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നവർ എന്നിവർ ഉൾപ്പെടുന്നു. നിലവിലെ മാന്ദ്യം വിദ്യാർഥികളിലാണ് ഏറ്റവും പ്രകടമായി കാണപ്പെടുന്നത്. എന്നാൽ വീസ കാലതാമസങ്ങളും നിയന്ത്രണങ്ങളും തുടർന്നാൽ സന്ദർശകരുടെ എണ്ണത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *