സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടി; കോഴിക്കോട് മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദ് തോറ്റു

കോഴിക്കോട്: ശക്തികേന്ദ്രമായ കോഴിക്കോട് നഗരസഭയില്‍ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയായി മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി. മീഞ്ചന്ത ഡിവിഷനില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.പി മുസാഫര്‍ അഹമ്മദ് ആണ് തോറ്റത്. മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ നേതാവാണ് മുസാഫര്‍ അഹമ്മദ്. നിലവിലെ നഗരസഭാ ഡെപ്യൂട്ടി മേയര്‍ കൂടിയാണ് മുസാഫര്‍ അഹമ്മദ്. സംസ്ഥാനത്തെ മറ്റ് നഗരസഭകളില്‍ സിപിഎം തിരിച്ചടി നേരിടുമ്പോള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത് കോഴിക്കോട് നഗരസഭയിൽ മാത്രമാണ്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറിനെതിരെ അട്ടിമറി ജയം നേടുന്നതിനടുത്ത് എത്തിയ നേതാവാണ് മുസാഫര്‍ അഹമ്മദ്. അന്ന് വെറും 1376 വോട്ടുകള്‍ക്ക് മാത്രമായിരുന്നു പരാജയം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തനത്തിലൂടെ സംഘടനാ രംഗത്തേക്ക് വന്ന മുസാഫര്‍ അഹമ്മദ് പിന്നീട് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്ന് വരികയായിരുന്നു. ഇത്തവണ നഗരസഭയിലേക്ക് വിജയിച്ച് മേയറാകുമെന്ന് ഉറപ്പിച്ചിരുന്ന സ്ഥാനാര്‍ത്ഥിയുടെ പരാജയം വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

അതേസമയം, യുഡിഎഫിന് ഭരണം ലഭിച്ചാല്‍ മേയറാകാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പിഎം നിയാസും പിന്നിലാണ്. പാറോപ്പടി ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് 258 വോട്ടുകള്‍ക്ക് പിന്നിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പിഎം നിയാസ്.

Leave a Reply

Your email address will not be published. Required fields are marked *