പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ 15പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഛത്തിസ്ഗഢ് സ്വദേശി രാംമനോഹർ വയ്യാറാണ് (31) കൊല്ലപ്പെട്ടത്. മർദനമേറ്റ് ചോര ഛർദിച്ച് രാംമനോഹർ കുഴഞ്ഞു വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഏതാനും ദിവസം മുമ്പാണ് ഇയാൾ വാളയാറിലെത്തിയത്. അട്ടപ്പള്ളത്ത് മോഷണത്തിനെത്തിയെന്ന് ആരോപിച്ച് ഇയാളെ നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. രാംമനോഹർ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം രാംമനോഹറിനെ കണ്ടത്. തുടർന്ന് പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. പിന്നാലെ തടിച്ചുകൂടിയ ആൾക്കാർ രാംനാരായണനെ തലങ്ങും വിലങ്ങും മർദിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ നാലുമണിക്കൂറിനുശേഷമാണ് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ രാത്രിയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

