കോഴിക്കോട്ടെ 26കാരിയുടെ കൊലപാതകം; നടന്നത് വേതാളക്കഥയെ വെല്ലുന്ന ക്രൂരത ;, മൃതദേഹത്തോടും യുവാവിന്റെ ലൈംഗികാതിക്രമം; നടുക്കം വിട്ടുമാറാതെ നാട്ടുകാർ

കക്കോടി (കോഴിക്കോട്): പ്രാകൃത മനുഷ്യരെ പോലും വെല്ലുന്ന യുവാവിന്റെ ഹീനകൃത്യമറിഞ്ഞ് നാട് നടുങ്ങി. മൃതദേഹത്തിലും ക്രൂരമായ ലൈംഗികപീഡനം നടത്തിയ യുവാവിന്റെ കൃത്യത്തിൽ പൊലീസിനും അമ്പരപ്പ്. കക്കോടി പാലത്ത് സ്വദേശിനിയായ 26കാരിയുടെ മരണം കൊലപാതകമാണെന്ന് തിരിച്ചറിയുന്നതിൽ നിർണായകമായ സി.സി ടി.വി ദൃശ്യങ്ങളാണ് യുവാവിന്റെ ചെയ്തികളുടെ ക്രൂരത വെളിപ്പെടുത്തിയത്.

തടമ്പാട്ടുതാഴം സ്വദേശിയായ വൈശാഖന് (36) ഭാര്യയുടെ ബന്ധുവായ യുവതിയുമായുള്ള ബന്ധം വഴിവിട്ടതാണ് കൊലപാതകത്തിലെത്തിച്ചത്. വർഷങ്ങളായുള്ള പ്രണയം മൂലം യുവതി വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. ഒരുമിച്ച് ആത്മഹത്യചെയ്യാമെന്ന് ധരിപ്പിച്ച് ഉറക്കഗുളിക കലർത്തിയ ജ്യൂസ് നൽകിയശേഷം സ്റ്റൂളിൽ കയറി കഴുത്തിൽ കുരുക്കിടിച്ചു. തുടർന്ന് വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. തൂങ്ങിയ നിലയിൽത്തന്നെ യുവതിയെ ലൈംഗിമായി പീഡിപ്പിക്കുന്നതുൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതി നൽകിയത്.

സി.സി ടി.വിയിലെ ദൃശ്യങ്ങൾ നശിപ്പിക്കാൻ വൈശാഖൻ പദ്ധതിയിട്ടെങ്കിലും പൊലീസിന്റെ ജാഗ്രതയോടെയുള്ള നീക്കത്തിനൊടുവിൽ സത്യം തെളിയുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിച്ചശേഷം മോരിക്കരയിലുള്ള സ്വന്തം ഇൻഡസ്ട്രിയിലെ സി.സി ടി.വിയുടെ ഹാർഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു വൈശാഖന്റെ പദ്ധതി. എന്നാൽ കേസിൽ തുടക്കത്തിൽത്തന്നെ ദുരൂഹത തോന്നിയ പൊലീസ് സ്ഥാപനം ഉടനെ തെളിവെടുപ്പിനായി സീൽ ചെയ്തു. ഇതോടെ പ്രതിക്ക് ദൃശ്യങ്ങൾ നശിപ്പിക്കാനായില്ല.

യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. സി.സി ടി.വി ദൃശ്യങ്ങളും ലഭിച്ചത് ക്രൂരത ബോധ്യപ്പെടുത്തി. തുടർന്ന് വൈശാഖനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. യുവതിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയിട്ടും ആർക്കും സംശയത്തിന് ഇടനൽകാത്ത വിധമായിരുന്നു വൈശാഖന്റെ ഇടപെടലുകൾ. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാട്ടുകാർക്ക് സംശയങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രതിയോടുള്ള വൈരാഗ്യംകൊണ്ട് യുവതി വൈശാഖന്റെ ജോലിസ്ഥലത്തെത്തി ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് നാട്ടുകാർ സംശയിച്ചു.

പ്രായപൂർത്തിയാകുന്നതിനു മുമ്പേതന്നെ യുവതിയുമായി ലൈംഗികബന്ധം പുലർത്തിയിരുന്നതായി വൈശാഖൻ പൊലീസിനോട് പറഞ്ഞു. കെട്ടഴിച്ച് നിലത്തുകിടത്തിയ മൃതദേഹത്തോടും എന്തിനിത്ര ക്രൂരത എന്ന ചോദ്യം അവശേഷിക്കുകയാണ്. പ്രതികാരമോ പകപോക്കലോ ആയിരുന്നില്ലെന്നാണ് ചോദ്യംചെയ്യലിൽ പ്രതി പൊലീസിനോട് സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *