ബെംഗളൂരുവിലെ പ്രമുഖ ബിൽഡറുടെ വീട്ടിൽനിന്നു 18 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശികളായ ദിനേശും കമലയുമാണ് മോഷണം നടത്തിയത് എന്നാണ് വിവരം. യെമലൂരുവിലെ കെമ്പപുര മെയിൻ റോഡിലുള്ള ബിൽഡറും ഡെവലപ്പറുമായ ഷിമന്ത് എസ്. അർജുൻ (28) എന്നയാളുടെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്.
ഞായറാഴ്ചയായിരുന്നു മോഷണം നടന്നത്. സംഭവദിവസം രാവിലെ ഒമ്പത് മണിയോടെ ഷിമന്ത് ഭാര്യയ്ക്കും മകനും മാതാപിതാക്കൾക്കുമൊപ്പം ബന്ധുവിന്റെ വീടിന്റെ ഭൂമിപൂജയ്ക്ക് പോയിരുന്നു. ഈ സമയത്താണ് ദിനേശും കമലയും അവരുടെ സഹായികളുമായി വീട്ടിൽ അതിക്രമിച്ചു കയറുകയും മോഷണം നടത്തിയതും.
ഉച്ചയ്ക്ക് 12.38-ഓടെ, ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ അംബിക ഇവരുടെ മോഷണം കാണാൻ ഇടയാവുകയും ഉടൻ തന്നെ ഷിമന്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മോഷ്ട്ടാക്കൾ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു.
കവർച്ചയ്ക്ക് 20 ദിവസം മുൻപാണ് പ്രതികൾ വീട്ടുജോലിക്ക് പ്രവേശിച്ചത്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെയും അവരുടെ സഹായികളെയും കണ്ടെത്താൻ ഇവ പരിശോധിച്ച് വരികയാണ്.

