നവി മുംബൈ : ടി20 ലോകകപ്പിന് മുന്നോടിയായിട്ടുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 30 റൺസിൻ്റെ ജയം. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 210 റൺെസുടക്കാനെ സാധിച്ചുള്ളൂ. ഒട്ടുമിക്ക താരങ്ങളും ബാറ്റിങ്ങിലും ബോളിങ്ങിലും അവസരം നേടിയപ്പോൾ ഒരു പ്രാക്ടീസ് മാച്ച് പോലെയായിരുന്നു സന്നാഹ മത്സരത്തിൽ പ്രകടനം കാഴ്ചവെച്ചത്.
ടോസ് നേടിയ ഇന്ത്യ ഇഷാൻ കിഷൻ്റെ അർധ സെഞ്ചുറിയുടെയും മറ്റ് താരങ്ങളുടെയും അതിവേഗ ഇന്നിങ്ങസിൻ്റെ പിൻബലത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുക്കുകയായിരുന്നു. പരിക്ക് ഭേദമായി ടീമിലേക്ക് തിരികെയെത്തി തിലക് വർമ 19 പന്തിൽ 45 റൺസെടുക്കുകയും ചെയ്തു. അതേസമയം പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസണിന് ബാറ്റിങ്ങിൽ അവസരം ലഭിച്ചില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക് തുടക്കത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഒരു തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ മികച്ച ഫോമിലുണ്ടായിരുന്ന ക്യാപ്റ്റൻ എയ്ഡെൻ മർക്രം 70 റൺസെടുക്കുന്നതിന് റിട്ടയർഡ് ഔട്ടായി ക്രീസിലേക്ക് മടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക വലിയ തിരിച്ചടിയാണ് നേരിട്ടത്. ഡെവാൾഡ് ബ്രീവിസിനും ഡേവിഡ് മില്ലർക്കും ചെറിയ സ്കോറിൽ ക്രീസ് വിടേണ്ടി വന്നു. ശേഷമെത്തിയ താരങ്ങൾ ഏറെ ശ്രമിച്ചിട്ടും ഇന്ത്യ ഉയർത്തിയ സ്കോർ ബോർഡിൻ്റെ അരികിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എത്തി ചേരാൻ സാധിച്ചില്ല. ഇന്ത്യക്കായി അഭിഷേക് ശർമ രണ്ടും അർഷ്ദീപ് സിങ്, ശിവം ദുബെ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ടൂർണമെൻ്റിന് തുടക്കം കുറിക്കുക. ആദ്യ മത്സരത്തിൽ പാകിസ്താൻ നെതർലാൻഡ്സിനെ നേരിടും. അന്നേദിവസം വൈകിട്ട് നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ അമേരിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യയും പാകിസ്താൻ ഗ്രൂപ്പ് എയിൽ നേർക്കുനേരെയെത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യക്കെതിരെയുള്ള മത്സരം ഉപേക്ഷിച്ചെന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു

