‘മത്സരിക്കുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കും’; പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ട് എ. സുരേഷ്

മലപ്പുറം: മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടു.

ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളുമായി സുരേഷ് കൂടിക്കാഴ്ച നടത്തി. സുരേഷിന്‍റെ മാറ്റം ജനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. മലമ്പുഴയുമായി സുരേഷിന് പൊക്കിൾകൊടി ബന്ധമാണെന്നും തങ്ങൾ വ്യക്തമാക്കി. പാണക്കാട് വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ഇപ്പോഴാണ് സാധ്യമായതെന്നും സുരേഷ് പ്രതികരിച്ചു.

പാണക്കാട് ഒരു സാംസ്കാരിക കേന്ദ്രമാണ്, അനുഗ്രഹം തേടിയാണ് പാണക്കാട് എത്തിയത്. മലമ്പുഴയിൽ മത്സരിക്കുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് മറുപടി നൽകി. കഴിഞ്ഞയാഴ്ച സുരേഷിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പുതുയുഗ യാത്ര വേദിയില്‍ വന്‍ വരവേല്‍പ്പ് നൽകിയിരുന്നു.

ഷാള്‍ അണിയിച്ചാണ് സതീശന്‍ സ്വീകരിച്ചത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മലമ്പുഴയിൽ നിന്ന് സുരേഷ് ജനവിധി തേടുമെന്നാണ് സൂചന. വി.എസിന്‍റെ മകൻ ഇടത് സ്ഥാനാർഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *